Kerala

പാഴായത് 30 ലക്ഷം രൂപയുടെ മരുന്നുകൾ; തിരുവനന്തപുരം ജനറൽ ആശുപത്രി സ്റ്റോറിൽ ഗുരുതര ക്രമക്കേട്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്‌റ്റോർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോർട്ട്. അനാവശ്യമായി സാധന സാമഗ്രികൾ വാങ്ങിക്കൂട്ടിയെന്നും കാലാവഘധി കഴിഞ്ഞ മരുന്നുകൾ സ്‌റ്റോറിൽ സൂക്ഷിച്ചെന്നുമാണ് കണ്ടെത്തൽ. ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്‌സ് വേരിഫിക്കേഷൻ സംഘമാണ് പരിശോധന നടത്തിയത്. 

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചത്. സ്റ്റോർ സൂക്ഷിപ്പിലെ ക്രമക്കേഡിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഒരു പരിശോദന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയത്.

കഴിഞ്ഞ വർഷം മാത്രം 30 ലക്ഷത്തോളം രൂപയുടെ മരുന്നുകളാണ് ആശുപത്രിയിൽ പാഴായി പോയത്. മരുന്നുകൾ വിതരണം ചെയ്യുന്നകതിലും വാങ്ങുന്നതിലും ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്. കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയും ലോക്കൽ പർചേസ് വഴിയുമാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരുന്നുകൾ വാങ്ങുന്നത്. വാങ്ങുന്ന മരുന്നുകൾ മെയിൻ സ്റ്റോക്കിൽ എത്തുകയും, വാർഡുകളുടെ ആവശ്യാനുസരണം നൽകുകയുമാണ് ചെയ്യുന്നത്. നൽകുന്ന മരുന്നുകൾ കൃത്യമായി സബ് സ്റ്റോക്കുകളിൽ കുറവ് വരുത്തണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാതെ രേഖകളൊന്നും സക്ഷിതെയായിരുന്നു ആശുപത്രിയിലെ മരുന്ന് വിതരണം.

ആശുപത്രിയിൽ വാങ്ങിക്കൂട്ടിയതിലധികം ഉപയോഗരഹിതമായ മരുന്നുകളായിരുന്നു. പെട്ടെന്ന് കാലാവധി കഴിയുന്ന മരുന്നുകളാണ് വാങ്ങിക്കൂട്ടിയത്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യത്തിന് മരുന്നുകൾ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. സ്‌റ്റോർ സൂപ്രണ്ടിന്റേയും അവിടുത്തെ ജീവനക്കാരുടേയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. കാലാവധി കഴിഞ്ഞ പല മരുന്നുകളും സ്റ്റോറിൽ തന്നെയുണ്ടായിരുന്നു. വ്യാജ രേഖകളുണ്ടാക്കിയും മരുന്നുകൾ വാങ്ങിയതായി ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്‌സ് വേരിഫിക്കേഷൻ സംഘത്തിന്റെ പരിശോധന അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.