Kerala

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദ്ദേശം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

വൈപ്പിൻ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപം ബസ്സിടിച്ച് മരിച്ചത്. നഗരത്തിൽ കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. മേനക – കാക്കനാട് റൂട്ടിലോടുന്ന സിംന എന്ന ബസ്സാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽപെട്ട ആന്റണി തൽക്ഷണം മരിച്ചു. തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകുയായിരുന്നു.

സംഭവത്തിൽ ശക്തമായ നടപടിക്ക് നിർദ്ദേശം നൽകിയ കോടതി ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം
നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം പെർമിറ്റ് റദ്ദാക്കുന്നതും പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി.

ഇതിനിടെ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ കൊച്ചിയിൽ പോലീസ് പരിശോധന ശക്തമാക്കി. നിയമലംഘനം കണ്ടെത്തിയ ബസ്സുകളിൽ നിന്നും പിഴയീടാക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്‌.