Kerala

ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു

ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്. ( high court activities online )

സംസ്ഥാനത്ത് ആശങ്ക പരത്തി കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 9066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,790 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,903 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2887 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 298 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 44,441 കൊവിഡ് കേസുകളിൽ, 5.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,053 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂർ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂർ 158, കാസർഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.