Kerala

നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ (Nipah Virus) ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36 സാമ്പിളുകളുടെ ഫലം ഇന്ന് അറിയും. പൂനെയിൽ നിന്ന് മറ്റ് അഞ്ച് പേരുടെയും പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു.

നിരീക്ഷണത്തിൽ കഴിയുന്ന 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളത് 51 പേരാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള 35 പേർ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും 20 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ രോഗം പരത്തിയെന്ന് സംശയിക്കുന്ന കാട്ടുപന്നികളുടെ സാമ്പിളുകൾ കൂടി ശേഖരിക്കും. ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.