Kerala

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. 105 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

രാജ്യം 2017 ല്‍ പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് വിടവാങ്ങിയത്. കഥകളി കൂടാതെ നൃത്തത്തിലും കേരള നടനത്തിലും അസാമാന്യ പ്രതിഭയായിരുന്നു ഗുരു ചേമഞ്ചേരി. തിരുവനന്തപുരം ദൂരദര്‍ശനില്‍ നൃത്തവിഭാഗം ഒഡിഷന്‍ കമ്മിറ്റി അംഗമായിരുന്നു.

1916 ലെ മിഥുന മാസത്തിലെ കാര്‍ത്തിക നാളില്‍ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേലിയ ഗ്രാമത്തിലായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കുട്ടിക്കാലം മുതല്‍ കലാദേവതയുടെ ഉപാസകനായി മാറി. 15-ാം വയസില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യത്വത്തില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കലാപഠനം തുടങ്ങി.

ആദ്യം നൃത്ത പഠനത്തില്‍ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. കലാമണ്ഡലത്തിലൂടെ അല്ലാതെ പണ്ടേ കഥകളിയുടെ അമരക്കാരനായി മാറി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. ശിഷ്യ പരമ്പരകളിലൂടെ പേര് ഗുരു എന്നായി അറിയപ്പെട്ടു. പിന്നീട് ഗുരു ചേമഞ്ചേരി എന്നും. ഗുരുവിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും ഒടുവില്‍ പത്മശ്രീയും നല്‍കി രാജ്യം ഗുരുവിനെ ആദരിച്ചു.