India Kerala

പൗരത്വനിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കിയേക്കും

പൗരത്വനിയമ വിഷയത്തിൽ ഗവർണറുടെ വിശദീകരണത്തിന് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സർക്കാര്‍ അറിയിക്കും. ഗവർണർ ഒപ്പിടാന്‍ വിസമ്മതിച്ച വാര്‍ഡ് വിഭജന ഓർഡിനൻസിന് പകരമുള്ള ബില്ലിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും.

പൗരത്വ നിയമത്തിനെതിരേ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ഇന്നലെ ആവശ്യപ്പെട്ടത്.

ഗവര്‍ണറുടെ വിശദീകരണത്തിന് നിയമവിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന മറുപടി ഇന്ന് കൈമാറിയേക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരമാണ് ഹർജി നല്‍കാന്‍ അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന വിഷയത്തിലാണ് ഗവര്‍ണറെ അറിയിക്കേണ്ടതെന്നും ഇത് ഏറ്റുമുട്ടല്‍ അല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സർക്കാരിന്റെ വിശദീകരണത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. വാർഡ് വിഭജന ഓർഡിനൻസ് അംഗീകരിക്കാനോ തിരിച്ചയക്കാനോ ഗവർണർ തയാറായിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഗവർണർ ഒപ്പിടാന്‍ വിസമ്മതിച്ച വാര്‍ഡ് വിഭജന ഓർഡിനൻസിനു പകരമുള്ള ബില്ലിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും.

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 30ന് ആരംഭിക്കാനും ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യും. സഭാസമ്മേളനത്തിന്റെ ആദ്യ ആഴ്ച തന്നെ വാർഡ് വിഭജന ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ശ്രമം.