India Kerala

നവകേരള ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ; കളർ കോഡ് ബാധകമല്ലെന്ന് സർക്കാർ ഉത്തരവ്

നവകേരള സദസിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കെത്തുന്നതിന് മുന്നോടയായി ബസിന് മാത്രമായി നിരത്തുകളിൽ ഇളുവുകളും നൽകി സർക്കാർ ഉത്തരവ്. ബസ് രജിസ്റ്റർ ചെയ്യുന്നത് കോൺട്രാക്ട് ക്യാരേജ് പെർമിറ്റിൽ ആണ്. എന്നാൽ മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കി.

കൂടാതെ ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽകണമെന്നും നിർദേശം. നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും.

പുറത്തുനിന്ന് വൈദ്യുതിയിൽ ബസിൽ ഏസിയും ഇൻവേർട്ടറും പ്രവർത്തിപ്പിക്കാമെന്നും ഇളവുകൾ. അതേസമയം മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ബാത്റൂം, മിനികിച്ചൻ എന്നിവ ബസിൽ ഉണ്ടാകും. ഏറ്റവും മുന്നിൽ 180 ഡി​ഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്ബെം. ഗളൂരുവിലെ ബോഡി ബിൽഡിങ് യാർഡിൽ നിന്ന് ബസ് പുറപ്പെട്ടു. രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.

ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.

ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് നാളെ കാസർഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികൾ ഇന്നത്തോടെ പൂർത്തിയാക്കി കാസർഗോഡേക്ക് തിരിക്കും.

നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.