India Kerala

പ്രളയം തകര്‍ത്ത കേരളത്തിലെ റോഡുകള്‍ നന്നാക്കാന്‍ ജർമൻ ഡെവലപ്‌മെന്റ് ബാങ്ക്

പ്രളയം തകർത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും കരാർ ഒപ്പിട്ടു. 2020 മെയ് മാസത്തില്‍ പണി ആരംഭിക്കാനാണ് തീരുമാനം.

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ 31 റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് സഹായം നല്‍കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടും. കെ.എസ്.ടി.പിയാണ് പണി നടത്തുന്നത്. അടുത്ത വര്‍ഷം മെയില്‍ ആരംഭിക്കുന്ന പണി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒക്‌ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്റ് ഒപ്പുവച്ചു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാനം കരാർ ഒപ്പിട്ടത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ക്കൊപ്പം ജര്‍മ്മന്‍ ഡവലപ്മെന്‍റ് ബാങ്കിന്റെ ഇന്ത്യൻ മിഷൻ ടീം ലീഡർ കാർല ബെർക്, ഫ്രാങ്ക്ഫർട്ട് അർബൻ ഡെവലപ്‌മെന്റ് പ്രോജക്ട് മാനേജർ ജാൻ ആൽബർ, ഡെൽഹി അർബൻ ഡെവലപ്‌മെന്റ് സീനിയർ സെക്ടർ സ്‌പെഷ്യലിസ്റ്റ് കിരൺ അവധാനുള എന്നിവർ കരാ‍ര്‍ ഒപ്പിടാന്‍ കേരളത്തിലെത്തി.