Kerala

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ബജറ്റ് ജൂണ്‍ 4ന്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂൺ 4നാണ് പുതിയ സംസ്ഥാന ബജറ്റ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കർ പിടിഎ റഹിമിന് മുന്നിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെന്‍റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.

എംഎൽഎ ഹോസ്റ്റലിൽ ചിലർ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ മാസ്ക്കറ്റ് ഹോട്ടൽ, ചൈത്രം, സൗത്ത് പാർക്ക്, നിള ഹോസ്റ്റൽ എന്നിവിടങ്ങളിൽ എംഎൽഎമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.