India Kerala

പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍: ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് ശേഷമാണ് ദീപയും മകളും മരിച്ചതെന്നും വിശദമായ അന്വേഷണം വേണമെന്നുമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. മദ്യപിച്ചെത്തുന്ന അഭിജിത്ത് ദീപയെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയുണ്ട്

ഭർത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ ദീപയെ കഴിഞ്ഞ 29 ആം തിയതിയാണ് വൈക്കത്തെ വടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ദക്ഷയെ ദീപയുടെ ശരീരത്തോട് ചേർത്ത് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്ത്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

വിദേശത്ത് നഴ്‌സായിരുന്ന ദീപയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പക്ഷെ പൊലീസിൽ കയറിയ ശേഷം അഭിജിത്ത് മദ്യപിച്ചെത്തി ദീപയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ദീപയെ കാണാതായ വിവരം ആദ്യം മറച്ച് വെച്ചതിലും ബന്ധുകൾ ദുരൂഹത സംശയിക്കുന്നു. സംഭവത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നല്കാൻ ഒരുങ്ങുകയാണ് ദീപയുടെ കുടുംബം.