Cricket Kerala Sports

പന്തിന് സെഞ്ച്വറി; ലീഡ് പിടിച്ച് ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ റിഷഭ് പന്തിന്‍റെ സെഞ്ച്വറി തിളക്കത്തില്‍ 89 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് എന്ന നിലയിലാണ്. 118 പന്തില്‍ 101 റണ്‍ നേടിയാണ് പന്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ നെടുംതൂണായത്.

പന്തിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനും (117 പന്തില്‍ 60), രോഹിത്ത് ശര്‍മയ്ക്കും (144 പന്തില്‍ 49) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. ഗില്ലിനെ നഷ്ടപ്പെട്ടു തുടങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റും സ്‌റ്റോക്ക്‌സും ജാക്ക് ലീച്ചും രണ്ടു വിക്കറ്റ് വീതവും നേടി.

നേരത്തെ ഗില്ലും കോലിയും പൂജ്യത്തിന് മടങ്ങിയതടക്കം പരുങ്ങലിലായ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റിയ വീരോചിത ഇന്നിംഗ്‌സായിരുന്നു പന്തിന്‍റേത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ പന്ത് മോശം ബോളുകളെ കണക്കിന് ശിക്ഷിച്ചു. അര്‍ധശതകം പിന്നിട്ടതോടെ സ്‌കോറിംഗ് വേഗം കൂട്ടിയ പന്ത് 85.59 സ്‌ട്രൈക്ക് റേറ്റോടെയാണ് കളിച്ചത്. ഒടുവില്‍ ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി പന്ത് മടങ്ങുമ്പോഴേക്കും ഇന്ത്യ 54 റണ്‍സ് ലീഡിലെത്തിയിരുന്നു.

നിലവില്‍ 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും പതിനൊന്ന് റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.