India Kerala

കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പൂർത്തിയായി


തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭാസുരാങ്കൻ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. പഴയ രേഖകൾ നശിപ്പിച്ച് പകരം പുതിയ രേഖകൾ വ്യാജമായി ചമച്ചതായും ആരോപണമുണ്ട്. ചട്ടവിരുദ്ധമായി നൽകിയ വായ്പകളുടെ രേഖകളാണ് നശിപ്പിച്ചുതെന്നാണ് സൂചന. ആരോപണ വിധേയരായ ഭാസുരാങ്കനും മകൻ അഖിൽജിത്തും നിരീക്ഷണത്തിൽ തുടരുകയാണ്.

ഭാസുരങ്കാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയിൽ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടിൽ ഇഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് വാങ്ങിയിരുന്നു.