Kerala

ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കേസെടുത്തു

ബിനീഷ് കോടിയേരിയുടെ മുഴുന്‍ ആസ്തികളും കണ്ടെത്താന്‍ ‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ദേശം. രജിസ്ട്രേഷന്‍ വകുപ്പിനാണ് ഇ.ഡി നിര്‍ദേശം നല്‍കിയത്. അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം പാടില്ലെന്നും ഇഡിയുടെ നിര്‍ദേശം ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

സ്വർണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്.

കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി. ബിനീഷ് തന്‍റെ ഹോട്ടൽ തുടങ്ങാൻ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നൽകി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു.

എന്നാൽ വാർഷിക റീട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തത്.