India Kerala

‘തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്’; തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി

മി​ഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തെ നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറ‍ഞ്ഞു. ‘അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്നാടിനൊപ്പം നിൽക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി കുറിച്ചു.മി​ഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തിൽ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളം തുറന്നു. അതേസമയം കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് ഇന്ന് രാവിലെയാണ് സർക്കാർ പുറത്തുവിട്ടത്.