India Kerala

സിപിഐഎം നേതാവിൻ്റെ കൊലപാതകം: പ്രതി അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. പ്രതിക്കായി മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. പ്രതിയായ അഭിലാഷിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

സത്യനാഥിൻ്റെ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ റിമാൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ക്ഷേത്ര ഉത്സവത്തിനിടെ വ്യക്തി വൈരാഗ്യം കാരണം അഭിലാഷ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.