HEAD LINES Kerala

വാടക കൊടുത്തില്ല, പാർട്ടി ഓഫീസ് കോടതി ഒഴിപ്പിച്ചു; സിപിഐ പ്രവർത്തകർ പൂട്ട് തകർത്ത് അകത്തു കയറി

പത്തനംതിട്ട എഴുമറ്റൂരിൽ കോടതി ഉത്തരവുണ്ടായിട്ടും വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാതെ സിപിഐ മണ്ഡലം കമ്മിറ്റി. കഴിഞ്ഞദിവസം കോടതിയിൽ നിന്നെത്തി ഒഴിപ്പിച്ച ഓഫീസ് സിപിഐ നേതാക്കൾ ഇന്നു വീണ്ടും തുറന്നു. കെട്ടിട ഉടമയുടെ പൂട്ട് തകർത്താണ് സിപിഐ നേതാക്കൾ അകത്തു കയറിയത്.
പരാതിയുമായി കെട്ടിട ഉടമ പൊലീസ് സ്റ്റേഷനിലെത്തി. മുറി വാങ്ങാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ കബളിപ്പിക്കുകയായിരുന്നുവെന്ന് കെട്ടിട ഉടമ ദിലീപ് ട്വന്റിഫോറിനോട് പറഞ്ഞു.

നേരത്തെ വാടക നൽകാത്തതും കട വാങ്ങാനുള്ള കരാറിൽ ഒപ്പിട്ട് അത് ലംഘിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ഉടമയായ പ്രദീപ് കോടതിയെ സമീപിച്ചത്. 2021 മുതൽ നടക്കുന്ന കേസിലായിരുന്നു ഉടമയ്ക്ക് അനുകൂലമായി വിധി വന്നത്. എന്നാൽ വിധി നടപ്പിലാക്കി പിറ്റേ ദിവസം തന്നെ കോടതി ഉത്തരവ് പ്രകാരമുള്ള പൂട്ട് തകർത്ത്, മറ്റൊരു പൂട്ടിടുകയും ഓഫീസ് തുറന്നു പ്രവർത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം.

കോടതി നടപടികൾ ഒന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് സിപിഐ വിശദീകരണം. നോട്ടീസ് നൽകിയിരുന്നില്ലെന്നും, കേസിനെ കുറിച്ചോ മറ്റോ ഒന്നും അറിയില്ലെന്നുമാണ് സിപിഐ വിശദീകരിക്കുന്നത്. സഭവത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.