Health Kerala

സംസ്ഥാനത്ത് ആകെ വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടു

സംസ്ഥാനത്ത് ആകെ സമ്പൂര്‍ണ കൊവിഡ്‌വാക്സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം 60 ശതമാനം പിന്നിട്ടത്. പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇടുക്കി ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 97 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്.

76 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്സിനേഷനില്‍ മുന്നിലുള്ളത്. 73 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ നല്‍കിയ പത്തനംതിട്ടയാണ് തൊട്ട് പുറകില്‍. ആരോഗ്യ പ്രവര്‍ത്തരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കൊവിഷീല്‍ഡ് 84 ദിവസം കഴിഞ്ഞും കൊവാക്സിന്‍ 28 ദിവസം കഴിഞ്ഞുമാണ് എടുക്കേണ്ടത്.