Kerala

കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന്

കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്നു ചേരും. രാവിലെ പതിനൊന്നിന് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും നിയന്ത്രണങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനമുണ്ടാകും.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്. അടുത്ത ഞായറാഴ്ച നടക്കുന്ന വോട്ടെണ്ണലാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. നിയന്ത്രിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പുഘട്ടത്തിലേതു പോലെ വലിയ ആൾക്കൂട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ആഹ്ലാദ പ്രകടനങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചേക്കും. എല്ലാ രാഷ്ട്രീയപാർട്ടികളും ആഹ്ലാദ പ്രകടനങ്ങൾ പരിമിതപ്പെടുത്തണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്. മാത്രമല്ല, ഇക്കാര്യത്തിൽ സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങൾ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിർദേശവും ഉയർന്നേക്കും. അതേസമയം, സമ്പൂർണ ലോക്ക്ഡൗണിനോട് രാഷ്ട്രീയപാർട്ടികൾക്ക് വിയോജിപ്പുണ്ട്. ആദ്യ കൊവിഡ് കാലത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപര, വ്യവസായ മേഖലകൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം. ഏഴരക്ക് കടകൾ അടക്കണമെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യാപാര മേഖലയ്ക്ക് അമർഷമുണ്ട്. മോട്ടോർവാഹന തൊഴിലാളികളും ദിവസ വേതന ജോലിക്കാരും പ്രതിസന്ധിയിലായി. സംസ്ഥാനത്തിന്റെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ മാത്രമല്ല, ദൈനംദിന ജീവതത്തിലും സർവകക്ഷി യോഗ തീരുമാനങ്ങൾ നിർണായകമാകും.