Kerala

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്; അനാസ്ഥ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും സംസ്‌കരിക്കാതെ ആരോഗ്യവകുപ്പ്. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്.

മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. കൊവിഡ് നെഗറ്റീവ് ആയ ശേഷം ഇവർ ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തി. ഇതിന് ശേഷം പത്തനാപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത്.

ശ്വാസംമുട്ടലിനെ തുടർന്ന് സെപ്റ്റംബർ പതിനെട്ടിനാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. രോഗം മൂർച്ഛിച്ച് ഒക്ടോബർ രണ്ടിന് ദേവരാജൻ മരിച്ചു. ഫോണിലൂടെയാണ് ദേവരാജൻ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിച്ചത്.