Kerala

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനോട് സഹതാപമെന്ന് കോടതി; ദിലീപിന്റെ ഹര്‍ജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരും. കേസ് ഈ മാസം 19ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ പ്രോസിക്യൂഷന് നേരെ രൂക്ഷവിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്. പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നുള്‍പ്പെടെ വിചാരണ കോടതി ഇന്ന് പറഞ്ഞു. കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പ്രോസിക്യൂഷന് കോടതി താക്കീത് നല്‍കി.

കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമര്‍ശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു.നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.

‘രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യല്‍ വൈകുകയാണ്. മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകളല്ലെന്നും വിചാരണാ കോടതി ചൂണ്ടിക്കാട്ടി.