Kerala

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ രാത്രി ഏഴ് മണി മുതല്‍ രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില്‍ നിശബ്ദ പ്രചരണ സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇനിയും മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് നടത്താനുണ്ട്. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുര്‍ഷിദാബാദിലെ സംഷര്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെസൗല്‍ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുര്‍ഷിദാബാദിലെ തന്നെ ജാന്‍കി പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ആര്‍.എസ്.പിയിലെ പ്രദീപ് നന്ദി, ഗോള്‍പോഖര്‍ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുലാം റബ്ബാനി, ജല്‍പാല്‍ഗുരിയിലെ സ്ഥാനാര്‍ത്ഥി പി കെ ബുര്‍മ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാര്‍ത്ഥികളുടെ പട്ടിക.