Kerala

കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് അനുമതി കൊടുക്കാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ആരംഭിച്ചു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. തീരദേശത്തെ ഹാർബറുകൾ അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായെന്ന് സമിതി അറിയിച്ചു. ഹര്‍ത്താല്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാമൂഹിക സംഘടനകളോട് കൃതജ്ഞതയുണ്ടെന്നും രക്ഷാധികാരികളായ ടി.എന്‍ പ്രതാപന്‍ എം.പി, ചെയര്‍മാന്‍ ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ അഡ്വ. കെ.കെ രാധാകൃഷ്ണന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ട്രഷറര്‍ നൗഷാദ് തോപ്പുംപടി എന്നിവര്‍ അറിയിച്ചു.

അതേ സമയം ഒരു വിഭാഗം മത്സ്യതൊഴിലാളി സംഘടനകൾ ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ, കേരള മൽസ്യത്തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നീസംഘടനകളാണ് ഹർത്താലിൽനിന്ന് പിൻമാറിയത്. ധാരണാപത്രങ്ങൾ സർക്കാർ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഹർത്താലിന് പൂർണ്ണ പിന്തുണ നൽകുന്നതായി ബോട്ട് ഉടമകള്‍ അറിയിച്ചു. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരദേശമേഖലയെ ഹർത്താൽ ബാധിക്കും.