India Kerala

പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം

പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം. ജാമിഅ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. രാജ്യവ്യാപക പ്രതിഷേധത്തിന് ഇടത് പാർട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്.ഡൽഹിക്ക് പുറമെ മുംബൈയിലും ബംഗളൂരുവിലും പ്രതിഷേധ റാലികൾ ഉണ്ടാകും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടരുന്ന പ്രതിഷേധം ഇന്ന് വീണ്ടും ആളിപ്പടരും. രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ വിദ്യാർഥികളുടെ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ലാൽ ഖില മാർച്ച് രാവിലെ 11 മണിക്ക് ആരംഭിക്കും. ലാൽ ഖിലയിൽ നിന്ന് ഫിറോസ്ഷാ കോട്ട്ലയിലെ ഷഹീദ് പാർക്കിലേക്കാണ് മാർച്ച്. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏവരും രാജ്യവ്യാപക പ്രതിഷേധത്തിൻറ ഭാഗമാകണമെന്നാണ് ജാമിഅ കോര്‍ഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനം. ഇടത് സംഘടകൾ ആഹ്വാനം ചെയ്ത മാർച്ച് 12 മണിക്ക് മണ്ഡി ഹൗസിൽ നിന്ന് ആരംഭിച്ച് ഷഹീദ് പാർക്കിൽ അവസാനിക്കും.

സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എൽ, ആർ.എസ്.പി, ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക് എന്നീ ഇടത് സംഘടനകളാണ് ഇത് സംഘടനകൾ മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിന് പുറമെ ബീഹാർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിലെ 4 മണിക്ക് ക്രാന്തി മൈതാനിൽ സ്റ്റുഡൻസ് എഗെൻസ്റ് ഫാസിസത്തിന്റെ നേത്യത്വത്തിൽ സ്കാവ്സ് ഫോർ സോളിഡാരിറ്റി എന്ന പേരിൽ പ്രതിഷേധ സംഗമം നടക്കും. ബംഗളൂരുവിലും പ്രതിഷേധമുണ്ട്. അതിനിടെ ജാമിഅ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.