Kerala

”ലോകായുക്ത നിയമത്തിൽ ഭരണഘടന വിരുദ്ധതയുണ്ട്”: ഒരു മണിക്കൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പാണ് ഭരണഘടന വിരുദ്ധമായിട്ടുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ വിസി നിയമനവും ലോകായുക്ത കേസും ചർച്ചക്ക് വന്നപ്പോൾ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണ ഘടന വിരുദ്ധമാണെന്ന് സർക്കാർ ഗവർണർക്കു നൽകിയ മറുപടിയിൽ സൂചിപ്പിച്ചിരുന്നു. എ.ജിയുടെ നിയമോപദേശവും സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. ഓർഡിനൻസ് നടപ്പാക്കുന്നതിൽ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്ന സാഹചര്യത്തിലാണ് ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടോയെന്ന് സർക്കാരിനോട് ഗവർണർ ചോദിച്ചിരുന്നു. ലോകായുക്ത നിയമത്തിലെ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ എ.ജി ചൂണ്ടിക്കാട്ടിയതാണ്. ഇതു സംബന്ധിച്ച് 2021 ഏപ്രിൽ 13 ന് അദ്ദേഹം സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഭരണഘടനയുടെ 164ാം അനുഛേദത്തെ മറികടക്കുന്നതാണ് ലോകായുക്തയിലെ 14ാം വകുപ്പെന്ന് എ.ജി വിശദീകരിച്ചു. 1999 ലെ മൂന്നു നിയമവും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും 2013 ൽ പാർലമെന്റിൽ ഇതിനെയെല്ലാം മറികടക്കുന്ന നിയമഭേദഗതി നിലവിൽ വന്നു. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ലോകായുക്ത ഓർഡിനൻസിൽ ഇടപെടേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്.