Kerala

ഇരട്ട വോട്ടില്‍ ഉടന്‍ നടപടി; പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.

ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുളളവരുടെ, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങുംവരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരത്തില്‍ 1,09,693 വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.