Kerala

കോട്ടയം ജില്ലയിൽ പക്ഷിപ്പനി; പക്ഷികളെ ദയാവധം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിൽ വളർത്തുന്ന താറവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. രോഗം വ്യാപിക്കാതിരിക്കാൻ പക്ഷികളെ ദയാവധം ചെയ്തു സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആർപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാർഡിലെയും തലയാഴം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെയും കർഷകരുടെ 5000 ത്തോളം താറാവുകളെ കൊല്ലാനാണ് തീരുമാനം. ഫാമിലെ ബ്രോയിലർ കോഴികൾക്ക് ആയിരുന്നു രോഗലക്ഷണങ്ങൾ ഉണ്ടായത്. തുടർന്നു തിരുവല്ലയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി കണ്ടെത്തി. സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ലാബിലേക്കും അയച്ചു.

കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ കർഷകർക്ക് ജാഗ്രത നിർദേശവും നൽകി. എല്ലാ പക്ഷികളേയും ബാധിക്കുന്ന തരത്തിലുള്ള H5N1 പനിയാണ് കോട്ടയത്ത് കണ്ടെത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടർ ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.