HEAD LINES Kerala

‘അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് ഞാന്‍, ഹരിദാസില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം’; നിയമനത്തട്ടിപ്പ് പരാതിയില്‍ ബാസിത്തിന്റെ വെളിപ്പെടുത്തല്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് കെ പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. (Basith’s confession in recruitment fraud complaint against akhil mathew)

ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു ഹരിദാസിന്റെ വാദം. ഹരിദാസനെ പരാതി കാണിക്കാതെയാണ് ഒപ്പ് ഇടീപ്പിച്ചത്. എന്തിനു അഖില്‍ മാത്യുവിന്റെ പേര് എഴുതി എന്ന് ചോദിച്ചപോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസന്‍ പറയുന്നു. മുഖ്യ സൂത്രധാരന്‍ ബാസിത്തെന്നും ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബാസിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഹരിദാസനേയും ബാസിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും പൊലീസ് കടന്നേക്കും. ഇപ്പോള്‍ ഹരിദാസനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന് ശേഷമായിരിക്കും ഹരിദാസനെ പ്രതിയാക്കണേ സാക്ഷിയാക്കണോ എന്ന കാര്യം പൊലീസ് തീരുമാനിക്കുക.