Kerala

അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്

കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് – എസ്‌സി കോടതി വ്യക്തമാക്കി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികൾ നോക്കികാണുന്നത്. അതിനാൽ, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസിൽ കോടതിയിൽ നിന്നുണ്ടാകുക എന്ന് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് കേസിൽ നിന്ന് ജാമ്യം നൽകിയിരുന്നു. തുടർന്ന്, സാക്ഷികളെ സ്വാധീനിക്കാൻ ജാമ്യത്തിലിറങ്ങിയ പ്രതികൾ ശ്രമിച്ചുവെന്നതിന്റെ രേഖകൾ പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചതിന്റെ ഫലമായി അവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയായത്. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.