Kerala

അട്ടപ്പാടി മധു വധക്കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്

അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു. 26 പേര്‍ കൂറുമാറിയ കേസില്‍ രണ്ട് പേര്‍ ഇന്നലെ മൊഴി തിരുത്തി പറഞ്ഞത് പ്രോസിക്യൂഷന് അനുകൂലമാകും. ഇനി 25നാണ് കേസില്‍ വിചാരണ നടക്കുക.

ഇന്നലെ കേസിലെ 18ാം സാക്ഷി കാളിമൂപ്പനും 19ാം സാക്ഷി കക്കിയുമാണ് കോടതിയില്‍ പൊലീസിന് നല്‍കിയ അതേ മൊഴി ആവര്‍ത്തിച്ചത്. ജൂണില്‍ വിസ്തരിച്ചപ്പോള്‍ ഇരുവരും കൂറുമാറിയിരുന്നു. പ്രതികളെ ഭയന്നാണ് മൊഴിമാറ്റിയതെന്നാണ് കക്കി കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ മധുവിനെ കാട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് പോരുന്നത് കണ്ടുവെന്നാണ് കക്കി മൊഴി നല്‍കിയിരുന്നത്.

ദൃക്സാക്ഷി വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിലെ 11 പ്രതികള്‍ക്ക് കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം നല്‍കുകയും ചെയ്തു. മധുവിന്റെ കുടുംബത്തേയും സാക്ഷികളേയും നേരില്‍ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നതടക്കമുളള ഉപാധികളോടെയാണ് ജാമ്യം.

മധു കൊല്ലപ്പെടുമ്പോള്‍ അഗളിയില്‍ സ്്റ്റേഷന്‍ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ കോടതി വിസ്തരിക്കും. 122 സാക്ഷികളുളള കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.