Kerala

ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്

ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. വീടിന്റെ ജനൽ ചില്ലുകൾ അക്രമകാരികൾ തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 

ഷാരോണിന്റെ കൊലപാതക വാർത്ത ഗ്രീഷ്മയുടെ നാട്ടുകാർ കേട്ടറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്. നാട്ടുകാർക്ക് ഗ്രീഷ്മയെപ്പറ്റി പറയാനുള്ളത് നല്ല വാക്കുകൾ മാത്രമാണ്. നല്ല സ്വഭാവവും പഠിക്കാൻ മിടുക്കിയുമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രീഷ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ ആകുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.

ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയിൽ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അവിടെ വച്ച് തന്നെ ഷാരോൺ ഛർദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്’.