India Kerala

മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആര്?, ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോ​ഗിച്ച വിവോ ഫോണ്‍ ഉടമയെ കണ്ടെത്തണം; ആക്രമിക്കപ്പെട്ട നടി കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ നടിക്ക് നോട്ടീസ് നല്‍കി വിചാരണ കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണത്തില്‍ കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് നടി കോടതിയിൽ മറുപടി നൽകി.

ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ ഒരു വിവോ ഫോണ്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നീതിപൂര്‍വ്വമായ അന്വേഷണം നടത്തണമെന്നും വിവോ ഫോണ്‍ ഉടമയെ കണ്ടെത്തണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതി നേരത്തേ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിരുന്നു. കേസന്വേഷണം നീണ്ടിക്കൊണ്ടുപോകാനുള്ള അതിജീവിതയുടെ നീക്കമാണിതെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം തള്ളിയായിരുന്നു കോടതി ഉത്തരവിറക്കിയത്.

കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ തുറന്നിട്ടുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ ആരെന്ന് ഒരു മാസത്തിനുള്ളിൽ കണ്ടെത്തണമെന്നായിരുന്നു കോടതി നിർദ്ദേശം.