Kerala

‘പകരം ആര് എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം, ചാൻസലറായി തുടരില്ല’: ഗവർണർ

ചാൻസലർ പദവി ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നത് കൊണ്ടാണ് പദവി ഏറ്റെടുക്കാത്തത്. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്കാരോടും പ്രശ്നങ്ങളില്ലെന്നും വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ലെന്നും ഗവർണർ വ്യക്തമാക്കി.

വിമർശനം ഉന്നയിക്കുന്നവർ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കണം. സംവാദങ്ങൾ ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഗവർണർ ചോദിച്ചു.

നിലവിലെ തർക്കങ്ങൾക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേർത്ത് ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമ നിർമ്മാണമോ ഓർഡിനൻസോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്? ശക്തി തെളിയിക്കാനുള്ള ഇടമല്ല സർവകലാശാലകളെന്നും അദ്ദേഹം പറഞ്ഞു.