India Kerala

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് 3 മരണം

പാലക്കാട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം 56 പേര്‍ക്ക് പരിക്കേറ്റു. കൊടുവായൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മധുര സാത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പാലക്കാടു ജില്ലയിലെ കൊടുവായൂര്‍ സ്വദേശികളായ സരോജിനി, പെട്ട, കുനിശ്ശേരി സ്വദേശി എട്ടു വയസ്സുകാരി നിഖില എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ 45 പേരെ സാതൂര്‍ ജനറല്‍ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ പതിനൊന്നു പേരെ മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടുവായൂരില്‍ നിന്ന് കുട്ടികളടക്കം 59 പേര്‍ അടങ്ങുന്ന സംഘം കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിക്കരുടെയും നേതൃത്വത്തില്‍ ഞായറാഴ്ച രാത്രിയാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരം, കന്യാകുമാരി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മധുരയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്,. വിരുദ നഗര്‍ ജില്ലയിലെ സാത്തൂരില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്നു പേരും മരിച്ചു. കൊടുവായൂര്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ മധുരയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.