Kerala

കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ

വടകര എംഎൽഎ കെ കെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് എ. വിജയ രാഘവന്റെ പ്രതികരണം . മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എം എം മണിക്കെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്തുവന്നു. എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം. എം എം മണിയെ നിയന്ത്രിക്കണമോ എന്ന് സിപിഐഎം തീരുമാനിക്കണം. എം എം മണി പ്രസ്താവന പിൻവലിച്ചാൽ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും ആനി രാജ പ്രതികരിച്ചു.

അതേസമയം കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി രംഗത്തുവന്നിരുന്നു. രമക്കെതിരായ പരാമർശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം. രമയ്ക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.