Kerala

പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64കാരന് 95 വര്‍ഷം കഠിന തടവ്

പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും വിധിന്യായത്തിലുണ്ട്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കിളികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാര്‍ത്ഥി പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ എത്തുക പതിവായിരുന്നു. ഇതിനിടെയാണ് പ്രതി ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ സഹികെട്ട കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാര്‍ പീഡിപ്പിച്ച കാര്യം പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി ഇവരേയും ഭീഷണിപ്പെടുത്തി തിരികെ അയച്ചു. ഇതോടെ സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.