Kerala

‌‌500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. 

എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയിൽ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.

പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറിൽ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്റെ സാമ്പിളുകൾ പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.