Kerala

ആയിക്കരയിലെ 15കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസ്; രണ്ട് പേർക്കെതിരെ പോക്സോ കേസെടുത്തു

ആയിക്കരയിൽ 15 കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 2 പേരെ കൂടി പ്രതി ചേർത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബർ 10 മുതലാണ് സംഭവം നടന്നത്. മയ്യില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടി കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. 15കാരൻ ആയിക്കരയിലെ കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസിയായ റഷീദ് വഴിയാണ്. ആയിക്കര ഭാഗത്ത് നിരവധി ആളൊഴിഞ്ഞ കെട്ടിടങ്ങളുണ്ട്. മീൻവലയും മത്സ്യബന്ധന ഉപകരണങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഈ സ്ഥലങ്ങളിലൊന്നിൽ വച്ചാണ് മത്സ്യത്തൊഴിലാളിയായ ഷെരീഫ് കഞ്ചാവ് ഉപയോഗിക്കുന്നത്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തിയത്.

കുട്ടിയെ ആദ്യം നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് മയക്കി. പിന്നെയായിരുന്നു ക്രൂര പീഡനം. പീഡനം തുടർന്നതോടെ കുട്ടി തന്നെ സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ കൊണ്ട് ഷരീഫിനെ വിളിപ്പിച്ച് കഞ്ചാവിനായി ഗോഡൗണിൽ വരുന്നുണ്ടെന്ന് അറിയിച്ചു. ഷെരീഫ് മുറിയുടെ അകത്ത് കയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന പൊലീസ് വാതില്‍ പൊളിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.