India

കാസര്‍ഗോഡ് ജില്ലയില്‍ 2400 തടയണകള്‍ നിര്‍മ്മിക്കും

ജില്ലയിലെ 12 നദികളും കൈവഴികളും ഉള്‍പ്പെടുത്തി ജില്ലയില്‍ 2400 തടയണകള്‍ നിര്‍മ്മിക്കും. ഒരു വാര്‍ഡില്‍ ഒരു തടയണ എന്ന തോതില്‍ ഒരു പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ തടയണ നിര്‍മ്മിക്കാനാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരമാനിച്ചത്. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജിയോ റഫറന്‍സ് റിപ്പോര്‍ട്ട് ജനുവരി നാലിനകം പഞ്ചായത്ത് പ്രസിഡന്റുമാര്‍ സമര്‍പ്പിക്കണം. തടയണകള്‍ അഞ്ചു വര്‍ഷം കാലാവധി മുന്നില്‍ കണ്ടാവും നിര്‍മ്മിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ 630 നീര്‍ച്ചാലുകളും മുഴുവന്‍ തടയണ നിര്‍മ്മിച്ച്‌ കാസര്‍കോട് ജില്ലയുടെ ജലസംഭരണശേഷി കൂട്ടാനാണ് തീരുമാനം. കൂടാതെ നിര്‍മ്മിക്കുന്ന തടയണകള്‍ക്ക് ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതുവഴി തടയണകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിയും.

തടയണ ഉത്സവത്തിന്റെ വിജയത്തിനായി പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച്‌ ജലസംരക്ഷണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കട്ട ഉത്സവ എന്ന പേരില്‍ ജില്ലയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ തടയണ നിര്‍മ്മാണം ഉത്സവമായി ഇന്നും ചെയ്തു പോരുന്നുണ്ട്. തടയണ നിര്‍മ്മാണത്തിനായി അതത് പ്രദേശങ്ങളില്‍ ലഭ്യമായ കാട്ടുകല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച്‌ ചെറു തടയണകള്‍ നിര്‍മ്മിച്ച്‌ ജലം സംരക്ഷിച്ചു പോരുന്നുണ്ട്. ഈ രീതിയാണ് കാസര്‍കോടും നടപ്പാക്കുന്നത്.