India National

കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ പ്രതിനിധീകരിച്ച15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.

37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ്, ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച്‌ 17 എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ രണ്ടു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.

മണ്ഡലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കര്‍ണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

സ്വതന്ത്രര്‍ അടക്കം 165 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 13 എണ്ണത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരാണ് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കൂറുമാറിയ നേതാക്കളോട് ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മൂന്നു മണ്ഡലങ്ങള്‍ ജെ.ഡി.എസിന്റെ സിറ്റിങ് സീറ്റുകളാണ്. മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടമാണെങ്കിലും കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. ചരുങ്ങിയത് ആറു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

ബി.ജെ.പി. നടത്തിയ നാലു സ്വകാര്യ സര്‍വേകളില്‍ ഒന്‍പതുമുതല്‍ 13 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സൂചനലഭിച്ചത്. ഇതിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. അതിനാല്‍ മിനി നിയമസഭാ തിരഞ്ഞെടുപ്പായാണ് ഉപതിരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കാണുന്നത്.