India

രാജ്യാന്തര വിമാന സര്‍വീസ്; ഡിസംബറോടെ സാധാരണ നിലയിലേക്കെന്ന് കേന്ദ്രം

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്തമാക്കി.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്ന പ്രായോഗികമായിരിക്കുമെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഉടന്‍ സാധാരണസ്ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സർവീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണം ഈ വര്‍ഷം അവസാനത്തോടെ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.