India National

കർതാർപൂർ ഇടനാഴി; ഇന്ത്യ-പാക് ചർച്ച ഇന്ന്

കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യ -പാകിസ്ഥാൻ മൂന്നാംഘട്ട ചർച്ച ഇന്ന്. വാഗാ അതിർത്തിയിലെ അട്ടാരിയിലാണ് യോഗം. നവംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.

ജമ്മുകശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള അസ്വാരസ്യങ്ങൾക്കിടെയാണ് കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് ചർച്ച നടക്കുന്നത്. ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതി കരാറിൽ അന്തിമ തീരുമാനമെടുക്കാനാണ് യോഗം. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ഇരുവിഭാഗവും വ്യക്തമാക്കുകയും ചെയ്തു. നവംബർ ആദ്യവാരമാണ് ഗുരുനാനാക്കിന്റെ 550 ആം ജന്മവാർഷികം. ഇതോടനുബന്ധിച്ച് ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്താനുമായി പലവിയോജിപ്പുകളും ഉണ്ടെങ്കിലും ഉണ്ടെങ്കിലും പദ്ധതി മുന്നോട്ടു പോകണം എന്ന ആഗ്രഹം ആണ് ചർച്ചകൾ തുടരാൻ പ്രേരിപ്പിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

പദ്ധതി മുടക്കമില്ലാതെ മുന്നോട്ടുപോകണമെന്ന നിലപാട് പാകിസ്താനും അറിയിച്ചിരുന്നു. ഇടനാഴി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൂർത്തിയായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ സംരംഭമാകും പദ്ധതി. പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർതാർപൂർ.