India National

24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 475 പേര്‍; കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍

രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു.

ആശങ്ക പടര്‍ത്തി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. പ്രതിദിനം അഞ്ഞൂറിനടുത്ത് മരണമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതര്‍ എട്ട് ലക്ഷത്തിലേക്ക് കടന്നു. 26,506 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 475 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.

രാജ്യത്ത് കോവിഡ് മരണം 21604 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7,93,802 പേര്‍ക്കാണ്. രോഗബാധ രൂക്ഷമായതിനാൽ ബീഹാർ, ബംഗാൾ, യുപി എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും.

കോവിഡ് കണക്കുകളിൽ വലിയ കുതിച്ചുചാട്ടമാണ് അനുദിനം ഉണ്ടാകുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്തെ 90% രോഗികളും. ജില്ലകളുടെ കണക്കെടുത്താൽ 49 ജില്ലകളിലാണ് 80% രോഗികളും എന്നും വ്യക്തമാകുന്നു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, യുപി, ബംഗാൾ എന്നിവിടങ്ങളിലാണ് മൊത്തം മരണങ്ങളിൽ 86%വും. ജില്ലകളുടെ കണക്കെടുത്താൽ 32 ജില്ലകളിലാണ് 80% മരണവും.

രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കളാഴ്ച വരെയാണ് അടച്ചിടല്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ എന്ന് യുപി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു.

62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നത്. തദ്ദേശീയ വാക്സിനായ കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പട്ന എയിംസ് ഇന്ന് മുതൽ ആരംഭിക്കും.