India

പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ

കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാബ രാംദേവ് കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍റെയും നിതിന്‍ ഗഡ്കരിയുടെയും നേതൃത്വത്തില്‍ കൊറോനില്‍ ടാബ്‍ലറ്റ് പുറത്തിറക്കിയത്. ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിരിക്കെ കൊറോണിന്‍ പുറത്തിറക്കല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ പങ്കെടുത്തതിനെ ഹര്‍ഷവര്‍ധന്‍ എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചോദിക്കുന്നു. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയാന്‍ ഹര്‍ഷവര്‍ധന്‍ തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണകേട്ട് ഞെട്ടിയതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.