India

യുപിയിൽ സഹോദരിയുടെയും അയൽവാസിയുടെയും കഴുത്തറുത്ത് യുവാവ്; ദുരഭിമാനക്കൊലയെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത സഹോദരിയെയും അയൽവാസിയെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ചോര പുരണ്ട കത്തിയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുരഭിമാനക്കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 

കമൽഗഞ്ചിലെ രാജേപൂർ സറൈമേഡ ഗ്രാമത്തിലെ ശിവാനി (16), രാംകരൻ (25) എന്നിവരാണ് മരിച്ചത്. ഒരേ സമുദായത്തിൽപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ശിവാനിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ നിന്ന് കാണാതായി. ഇതേത്തുടർന്ന് ശിവാനിയുടെ സഹോദരൻ നീതു ജാതവും മറ്റ് കുടുംബാംഗങ്ങളും തെരച്ചിൽ ആരംഭിച്ചു.

പിന്നീട്, ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വിജനമായ സ്ഥലത്ത് വച്ച് കാമുകൻ രാംകരനൊപ്പം നീതു ശിവാനിയെ പിടികൂടി. പ്രതിയും മറ്റ് കുടുംബാംഗങ്ങളും ഇരുവരെയും വടി കൊണ്ട് ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് അവർ ബോധംകെട്ടുവീണു. പിന്നീട് മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ നീതു ഇവരെ ശൃംഗിരാംപൂർ സംയോഗിത മാർഗിലെത്തിച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹങ്ങൾ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. നീതു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തു. രാംകരന്റെ പിതാവ് മഹാവീർ ജാതവിന്റെ പരാതിയിൽ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒളിവിലുള്ള മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് നീതു കൊലപാതകം നടത്തിയത്. ഇവരെ പിടികൂടാൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.