India National

കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം, പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കും; കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്

കർഷക സമരവുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷക നേതാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും. പൊതുമുതൽ നശിപ്പിച്ചതിൽ കർഷക നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പ്രതിഷേധക്കാർ സമാധാനന്തരീക്ഷം തകർക്കുന്നുവെന്ന് പൊലീസ് ആരോപിച്ചു. കർഷക നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ, കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു. കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടെയും കർഷക സംഘടന നേതാക്കളുടെയും അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. സർക്കാർ നടപടിയോട് യോജിക്കുന്നില്ല എന്നും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു.

യുവ കർഷകൻ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തുവന്നിരുന്നു. ഹരിയാന പൊലീസ് കർഷകർക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ വെടിയേറ്റ് മരണപ്പെടുകയായിരുനു എന്ന് ദൃക്സാക്ഷി കൽദീപ് സിംഗ് 24നോട് പ്രതികരിച്ചു. പഞ്ചാബിലേക്ക് ഇരച്ചുകയറിയാണ് ഹരിയാന പൊലീസ് വെടിയുതിർത്തത്.

കർഷകൻ ശുഭ്കരണിന്റെ കൊലപാതകത്തിൽ കർഷക സംഘടനകൾ ദേശീയ തലത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്ന് കരിദിനം ആചരിക്കും. തിങ്കളാഴ്ച ദേശീയതലത്തിൽ ട്രാക്ടർ മാർച്ച് നടത്തും. അടുത്തമാസം 14ന് മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

ഹരിയാന പൊലീസിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. നിർത്തിവെച്ച ഡൽഹിയിലെ ഡൽഹി ചലോ നാളെ പുനരാരംഭിച്ചേക്കും. ശംഭു, ഖനൗരി അതിർത്തിയിൽ നിലവിൽ സമാധാനപരമാണ് കർഷകരുടെ സമരം.