India National

ഗുജറാത്തിൽ 341 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ

ഗുജറാത്തിലെ 341 സർക്കാർ പ്രൈമറി സ്‌കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയിൽ. വിദ്യാഭ്യാസ വകുപ്പിൽ 1,400-ലധികം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു.

കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്. ദേശീയ മാധ്യമമായ എൻഡി ടിവിയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികൾ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാൽ, കെട്ടിടം നിർമിക്കാൻ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്കൂളുകൾ തുടരുന്നതിന് പിന്നിലെന്നാണ് സർക്കാർ ന്യായങ്ങൾ.

അതെ സമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയർന്നുവെന്നായിരുന്നു അത്. കോൺഗ്രസ് എംഎൽഎ തുഷാർ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.