India National

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 നോടടുക്കുന്നു. ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ആവശ്യമായ ചികിത്സ സൌകര്യം ലഭ്യമല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നവരെ സി.പി.ഐ നേതാവ് കനയ്യകുമാര്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുടെ ഇടപെടല്‍ തുടരുന്നുണ്ട്. പക്ഷെ വൈകി ആരംഭിച്ചതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ല. ശ്രീ കൃഷ്ണ ആശുപത്രിയിലും കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് . കേന്ദ്ര സംഘം ആശുപത്രികളിലെത്തി വിവരശേഖരണം നടത്തി. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.

ഇതിനിടെയാണ് സി.പി.ഐ നേതാവ് കനയ്യ കുമാര്‍ ആശുപത്രിയിലെത്തി രോഗികളുടെ ബന്ധുക്കളെ കണ്ടത്. കൂടുതല്‍ കിടക്കകളും ഐസിയു സൌകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ അവ അപര്യാപ്തമാണെന്നാണ് രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്.