India National

തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ 150 ലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ച്’ സി.പി.എം

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ നൂറ്റി അൻപതിലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയപ്പോൾ കയ്യേറിയ ഓഫീസുകളാണ് ഇപ്പോൾ തിരിച്ചു പിടിച്ചത് .

ബങ്കുറ, പുരുലിയ ,കൂച്ച്ബീഹാർ, ബർധാമൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകൾ തിരികെ പിടിച്ചെന്ന് മാത്രമല്ല പാർട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാർട്ടി പതാക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2011 ന് ശേഷം ആദ്യമായിട്ടാണ് തൃണമൂൽ കോൺഗ്രസ് ദുര്‍ബലമാകുന്നതെന്നും അതാണ് തങ്ങൾ ഓഫീസ് തിരിച്ചു പിടിക്കാൻ കാരണമെന്നും സീനിയറായ ഒരു പോളിറ്റ് ബ്യുറോ അംഗം ന്യൂസ് ഏജൻസിയായ പി.ടി.ഐ യോട് പ്രതികരിച്ചു .

കഴിഞ്ഞ തവണ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 35 സീറ്റും തൃണമൂൽ നേടിയിരുന്നുവെങ്കിൽ ഇക്കുറി കേവലം 22 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. അതെ സമയം കഴിഞ്ഞ തവണ രണ്ടു സീറ്റുകളിൽ ഒതുങ്ങിയിരുന്ന ബി.ജെ.പി ഇക്കുറി 18 സീറ്റുകൾ നേടി കരുത്തറിയിച്ചു . സി.പി.എമ്മിനെ ഓഫീസുകൾ തിരിച്ചു പിടിക്കാൻ സഹായിക്കുന്നത് ബി.ജെ.പിയാണെന്ന് തൃണമൂൽ നേതാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും സി.പി.എം നേതാക്കൾ ആരോപണം നിഷേധിച്ചു .

‘തെരെഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പി വ്യാപകമായി തൃണമൂൽ ഓഫീസുകൾ കയ്യേറുന്നുണ്ടെന്നും തൃണമൂൽ നേരത്തെ കയ്യേറിയ തങ്ങളുടെ ഓഫീസുകൾ തിരിച്ചു പിടിക്കുന്നതിൽ എന്താണ് തെറ്റെന്നുമാണ്’ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം പി.ടി .ഐയോട് പ്രതികരിച്ചത് . ബി.ജെ.പിക്ക് എന്തിനാണ് തങ്ങളെ സഹായിക്കേണ്ട ആവശ്യമെന്നും സ്വന്തം ശക്തിയിലാണ് തങ്ങളുടെ ഓഫീസുകൾ തിരിച്ചു പിടിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു