India National

ആരെങ്കിലും പറയുന്നതിന് അനുസരിച്ച് സമരം ചെയ്യാറില്ലെന്ന് അണ്ണാ ഹസാരെ

രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ. ആരെങ്കിലും പറയുമ്പോള്‍ ഞാന്‍ സമരം ചെയ്യാറില്ല. രാജ്യത്തെ ജനങ്ങളുടെ വിശാല താല്‍പര്യത്തിന് അനുസരിച്ചാണ് ഇതുവരെ പോരാടിയത്. അത് ഇനിയും തുടരും-ഹസാരെ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പ്രതിഷേധിക്കാത്തതെന്ന് ചോദിച്ച് പൂനെയിലെ ചില ആക്ടിവിസ്റ്റുകള്‍ എഴുതിയ കത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന് ഞാന്‍ 46 കത്തുകളയച്ചു. പക്ഷെ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുന്നയിച്ചിരുന്നു. സര്‍ക്കാര്‍ അപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനായി ചില കേന്ദ്രമന്ത്രിമാരെ തന്റെ അടുത്തേക്കയച്ചു. അതിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 2000 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചു. അത് അവരുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു-ഹസാരെ പറഞ്ഞു. അദ്ദേഹം ഏതെങ്കിലും സമരം നയിക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല.

എന്തുകൊണ്ടാണ് അദ്ദേഹം യു.പി.എ കാലത്തെപ്പോലെ വാചാലനാവാതെ നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം മോദി സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാത്തത്? അദ്ദേഹം ഒരു കത്തയച്ചാല്‍പ്പോലും സര്‍ക്കാര്‍ മറുപടി കൊടുക്കും. പക്ഷെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അദ്ദേഹം മൗനത്തിലാണ്-ഹസാരെക്ക് കത്തയച്ച ആക്ടിവിസ്റ്റുകളിലൊരാളായ മാരുതി ഭാപ്കര്‍ പറഞ്ഞു.