India National

മിഗ്ജൗമ് ചുഴലിക്കാറ്റ്, 5 മരണം, ചെന്നൈയിൽ ഉൾപ്പെടെ നാല് ജില്ലകൾക്ക് അവധി; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു.ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയർ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്.